ദുബായ്: യു,എ,ഇയിലെ പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി പ്രാദേശിക ബാങ്കുകളുടെ തീരുമാനം. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിച്ചു. പുതിയ തീരുമാനം സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു.
നിലവിൽ കാർഡ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾ നടത്തുമ്പോൾ സർചാർജായി ഈടാക്കുന്നത് 2.09 ശതമാനമാണ്. പുതുക്കിയനിയമം പ്രാബല്യത്തിൽ വരുമ്പോൾ ഈ നിരക്ക് 3.14 ശതമാനമായി ഉയരും. രാജ്യത്തെ എല്ലാ ബാങ്കുകളും വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ പുനർനിർണയിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.
ബാങ്കുകളുടെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചത് യു.എ.ഇയിലെ പ്രവാസികളെയാണ്. അവരെ സംബന്ധിച്ചിടത്തോളം, അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ ചെലവേറിയതായിത്തീരും. നിങ്ങളുടെ കാർഡിന് ഡോളറിൽ ചാർജ് ഈടാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങൾ ഒരു ബന്ധുവിന് 3,000 ദിർഹം അയയ്ക്കുകയാണെങ്കിൽ, കാർഡ് ഫീസായി മാത്രം 94.20 ദിർഹം നൽകേണ്ടിവന്നേക്കാം. കൂടാതെ വിദേശയാത്രകൾക്കും ഓൺലൈൻ വിദേശ പർച്ചേസുകൾക്കുമുള്ള ചെലവ് വർദ്ധിപ്പിക്കും. പുതിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കുവാൻ സാധിക്കുന്ന വിവരങ്ങളും ബാങ്കുകൾ സന്ദേശത്തിൽ നൽകിയിട്ടുണ്ട്.


