റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗസ്സയെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് വേർപെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി നിരാകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപ്പം ‘ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കൽ’ എന്ന വിഷയത്തിൽ സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനം സമാപിച്ച ശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, മാനുഷിക സഹായങ്ങൾക്ക് അനിയന്ത്രിതമായ പ്രവേശനം ഉറപ്പാക്കുക എന്നിവയുൾപ്പെടെ വെടിനിർത്തൽ കരാർ വീണ്ടും സജീവമാക്കുന്നതിനുള്ള ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പൂർണമായി പിന്തുണക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
എല്ലാവരും സുരക്ഷ ആസ്വദിക്കുകയും സഹകരണത്തിനും സംയോജനത്തിനും പങ്കിട്ട അഭിവൃദ്ധിക്കും വഴികൾ തുറക്കുകയും ചെയ്യുന്ന സമഗ്രമായ പ്രാദേശിക സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാന ഇടനാഴിയാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സമാധാനം. സംഘർഷം അവസാനിപ്പിക്കാനും ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള സമയമാണിതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ നിരവധി രാജ്യങ്ങൾ ആഗ്രഹിക്കുകയും പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ടു വരുകയും ചെയ്യുന്നത് ആഹ്ലാദകരമാണെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഫ്രാൻസുമായി സഹകരിച്ച് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നേടുന്നതിനുള്ള അന്താരാഷ്ട്ര സമവായത്തെ ഒരു പ്രായോഗിക യാഥാർഥ്യമാക്കി മാറ്റാൻ തന്റെ രാജ്യം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ വെളിപ്പെടുത്തി. സംഘർഷം അവസാനിപ്പിക്കാനും ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ അന്തിമ രേഖ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും മേഖലയിലെ എല്ലാ ജനങ്ങൾക്കും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള ‘സമഗ്രവും നടപ്പാക്കാവുന്നതുമായ ഒരു ചട്ടക്കൂട്’ അന്തിമ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരം കൈവരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര നടപടി ശക്തിപ്പെടുത്തുന്നതിനുള്ള സൗദി ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ രേഖ അംഗീകരിക്കലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ടും പങ്കെടുത്തു.