ദുബായ്: ഐക്യ അറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തി രാജ്യത്തുടനീളം പതാകദിനം ആചരിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ തുടങ്ങിയവ തിങ്കളാഴ്ച രാവിലെ കൃത്യം 11ന് പതാക ഉയർത്തി. മുഴുവൻ സ്ഥാപനങ്ങളോടും ജനങ്ങളോടും പതാക ഉയർത്താൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് ആല് മക്തൂം മുൻപേ ആഹ്വാനം ചെയ്തിരുന്നു.
യുനൈറ്റഡ് അറബ് എമിറേറ്റിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായാണ് പതാക ഉയർത്തുന്നതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ദേശീയ പതാകദിനത്തിൽ അബൂദബി ഖസർ അൽ ഹുസ്ൻ കൊട്ടാരത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാജ്യത്തെ വ്യത്യസ്ത തലങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി.
യു.എ.ഇയുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിലും പുരോഗതിയെ പിന്തുണക്കുന്നതിലും പതിറ്റാണ്ടുകളായി അവർ നൽകിയ സേവനത്തിനുള്ള രാജ്യത്തിന്റെ അംഗീകാരമാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദേശീയ പതാക ഉയർന്ന് പറക്കുന്നതിനായി സമർപ്പണത്തോടേയും കൂട്ടായ ഉത്തരവാദിത്തത്തോടെയും സേവനം ചെയ്യുന്നത് തുടരുന്ന രാജ്യത്തെ ജനങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. ഖസർ അൽ ബത്തീനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനും വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കിയിരുന്നു.
എന്നാൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) യു.എ.ഇ പതാക ദിനാചരണം സംഘടിപ്പിച്ചു.അൽ ജാഫിലിയയിലെ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അസി. ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന്, ജീവനക്കാർ ദേശീയ ഗാനം ആലപിച്ചു. പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ പേര് എല്ലാ മേഖലകളിലും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ദിനമാണിത്. സ്ഥാപക പിതാക്കന്മാർ പകർന്നു നൽകിയ യൂനിയന്റെ ആത്മാവിനെ നമ്മുടെ വിവേകമതിയായ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.


