അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യെല്ലോ ബോക്സ്’ മേഖലകളിൽ വാഹനം നിർത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
ഇന്റർസെക്ഷനുകളിൽ വാഹനങ്ങൾ അനാവശ്യമായി യെല്ലോ ബോക്സിനുള്ളിൽ നിൽക്കുന്നത് ഗതാഗത പ്രവാഹം തടസപ്പെടുത്തുകയും വലിയ ട്രാഫിക് കുരുക്കുകൾക്കും അപകടസാധ്യതകൾക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. മുന്നിലുള്ള റോഡിൽ ആവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനങ്ങൾ യെല്ലോ ബോക്സിലേക്ക് പ്രവേശിക്കാവൂ എന്നും പൊലീസ് ഓർമ്മിപ്പിച്ചു.
തിരക്കേറിയ സമയങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം യെല്ലോ ബോക്സ് ജങ്ഷനുകളിൽ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.
അതേസമയം, അപകടകരമായ രീതിയിൽ ഓവർടേക്കിംഗ് നടത്തുന്ന ഡ്രൈവർമാർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ ആറു ബ്ലാക്ക് പോയിന്റും ലഭിക്കും. പ്രത്യേകിച്ച് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന റോഡിന്റെ അരികിലൂടെ വാഹനങ്ങൾ മറികടക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങിനും 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഇത്തരം അശ്രദ്ധ മൂലം അപകടമുണ്ടാകുകയോ ആളുകൾക്ക് പരിക്കോ മരണവുമുണ്ടാകുകയോ ചെയ്താൽ കൂടുതൽ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.


