Breaking News Featured News Kerala/India

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

Written by themediatoc

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ തുടങ്ങിയവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. പൊതു ശ്‌മശാനത്തിൽ സംസ്‌കാരം നടത്തുന്നതിന് നിലവിൽ റിമാൻഡിലുള്ള കുഞ്ഞിന്റെ അമ്മയിൽ നിന്നും പൊലീസ് സമ്മതപത്രം വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിലെ സ്വകാര്യഅപ്പാർട്ട്‌മെന്റിന്റെ അഞ്ചാംനിലയിൽ നിന്നാണ് ചോരക്കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്ന് റോഡിലേക്കെറിഞ്ഞത്. 23കാരിയായ യുവതി ഗർഭിണിയായിരുന്നതും പ്രസവിച്ചതും മാതാപിതാക്കൾ പോലും അറിഞ്ഞിരുന്നില്ല. മേയ് ‌ മൂന്നിന് പുലർച്ചെ അഞ്ചുമണിയോടെ ടോയ്‌ലറ്റിനുള്ളിലായിരുന്നു പ്രസവം. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിൾക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സൽ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്.

തൃശൂർ സ്വദേശിയായ നർത്തകനാണ് യുവതിയെ ഗ‌ർഭിണിയാക്കിയത് എന്ന് ആദ്യം വാർത്ത പുറത്തുവന്നിരുന്നു. 23കാരിയായ യുവതി ഗർഭിണിയാണെന്ന് ഇയാൾക്ക് നേരെത്തെ അറിയാമായിരുന്നു. എന്നാൽ രണ്ട് മാസത്തിലേറെയായിഇവർ തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് തൃശൂർ സ്വദേശിയായ ഇയാൾ ഫോണിൽ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ കൊലപാതകത്തിൽ ഇയാൾക്ക് ബന്ധമില്ലെന്നാണ് യുവതിയുടെ ഫോൺ പരിശോധിച്ച് പൊലീസ് പ്രാഥമിക വിലയിരുത്തൽ നടത്തിരുന്നു.

നിലവിൽ യുവതി ഇയാൾക്കെതിരെ പരാതി നൽകിയിട്ടില്ല. യുവാവിന്റേത് ആത്മാർത്ഥ പ്രണയമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യുമ്പോൾ പരാതിയുണ്ടെന്ന് അറിയിച്ചാൽ പീഡനക്കേസെടുക്കാനാണ് തീരുമാനം. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ കൈയൊഴിഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലായ യുവതി മാതാപിതാക്കളോട് കാര്യം പറയാനും ഭയന്നു. ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയതിനാൽ അലസിപ്പിക്കാനുള്ള ശ്രമവും നടന്നില്ല. അതുകൊണ്ടു തന്നെ പ്രസവാനന്തരം കുഞ്ഞിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ താൻ സ്വയം തീരുമാനിച്ചെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

About the author

themediatoc

Leave a Comment