ദുബായ്: കേരളത്തിൽ കളിക്കാനുള്ള മന്ത്രി തല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബോൾ ലോക കപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അർജന്റീന ആരാധകർ ഏറെ ഉണ്ടെന്നുള്ളത് അഭിമാനകരമാണ്. അവരുടെ മുന്നിൽ കളിക്കുകയെന്നത് ടീമിനെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത ലോകകപ്പ് കളിക്കാൻ ലയണൽ മെസി ശാരീരികമായി ഫിറ്റ് ആണെന്നും അദ്ദേഹം കളിക്കുമെന്നുമാണ് കരുതുന്നതെന്നും ലിയാൻഡ്രോ പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.നിലവിൽ ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തുവരികയാണെന്ന് ലുലു ഹോൾഡിങ്സ് സ്ഥാകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ രണ്ട് ബ്രാന്റുകളാണ് കേരളത്തിലുള്ളത്. ഈ ബ്രാന്റുകളുമായി അർജന്റീന ടീമിനെ ഏത് രീതിയിൽ സഹകരിപ്പിക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്.
ഇന്ത്യയും ജി.സി.സിയും ഉൾപ്പെടെ 10 രാജ്യങ്ങളിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സഹകരിക്കുന്നതിനാണ് ധാരണ. ഈ രാജ്യങ്ങളിലെ അർജന്റീന ടീം ആരാധകർക്കും ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കും പണമിടപാട് നടത്താൻ ഒരുപോലെ അവസരമൊരുക്കുകയെന്നതാണ് കരാറിന്റെ ലക്ഷ്യം. നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. ധാരണ പ്രകാരം അടുത്ത വർഷം പകുതിയോടെ ഇരുവരും ചേർന്നുള്ള പ്രമോഷനുകൾ ആരംഭിക്കും. അർജന്റീന ടീം പങ്കെടുക്കുന്ന പ്രധാന മാച്ചുകളുടെ ടിക്കറ്റുകൾ, പ്രമുഖ താരങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരം, മറ്റ് സമ്മാനങ്ങൾ എന്നിവ പ്രമോഷനിലൂടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോണി, മറ്റ് പ്രതിനിധികൾ എന്നിവ പങ്കെടുത്തു.