അബുദാബി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മാ ഹവ’ എന്ന കമ്പനി, അന്തരീക്ഷ വായുവിൽ നിന്ന് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ വായുവിൽ നിന്ന് 60.75 ക്യൂബിക് മീറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിച്ചാണ് കമ്പനി ഈ വിസ്മയ നേട്ടം കൈവരിച്ചത്. ലോകത്തിലെ നദികളിലും തടാകങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ ജലം അന്തരീക്ഷത്തിൽ ലഭ്യമാണെന്നും, അത് കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മാ ഹവ സിഇഒ മൈക്കൽ റട്ട്മാൻ വ്യക്തമാക്കി.
നിലവിൽ ഖലീഫ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അത്യാധുനിക ഫിൽട്ടറേഷൻ, യുവി (UV) ട്രീറ്റ്‌മെന്റ് എന്നിവ ഉപയോഗിക്കുന്നതിനാൽ രാസവസ്തുക്കളില്ലാത്ത ഏറ്റവും ശുദ്ധമായ മിനറൽ വാട്ടർ ആണ് ലഭ്യമാവുക. കൂടാതെ വായുവിൽ നിന്ന് നേരിട്ട് വെള്ളം ഉൽപ്പാദിപ്പിക്കുന്നതിലൂടെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്ക്കാനും സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി .കുടിവെള്ളക്ഷാമം നേരിടുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ശുദ്ധജലം എത്തിക്കാൻ ഈ വിപ്ലവകരമായ കണ്ടുപിടുത്തം വലിയ തോതിൽ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.


