News Kerala/India

വിസി നിയമനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ ഉത്തരവാദി ഗവർണറാണ്; അപ്പോൾ രാജിവയ്ക്കേണ്ടത് ആര്; വൈസ് ചാൻസലർമാരാണോ? രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Written by themediatoc

പാലക്കാട് – വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​ർ സ്വയം രാ​ജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യു.ജി.സി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവകലാശാലകളിലും വി.സി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ ഒൻപത് സർവകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക്‌ തന്നെയല്ലേ. ഗവർണറുടെ തന്നെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണ് – എന്ന് ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാൻ പാലക്കാട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിപറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാൻസലർമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ ഇത്തരം നീക്കം. തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത് ഇത്തരം പ്രവണതകൾ. അക്കാദമിക മികവിന്‍റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ് ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ യു.ജി.സി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാൻസലർ നിയമനങ്ങളും സംസ്ഥാനത്ത് നടന്നത്. എന്നാൽ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പോലും പാലിക്കാതെയാണ് മികവിന്റെ കേന്ദ്രങ്ങളായ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടി ചാൻസലർ ആരംഭിച്ചത് മറ്റു പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടുകൊണ്ടവനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമിച്ച വൈസ് ചാൻസലർമാർ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെച്ചു കൊള്ളണമെന്നു കല്പിക്കാൻ ആർക്കും അധികാരമില്ല. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ല. സാമാന്യ നീതിപോലും വിസിമാർ അർഹിക്കുന്നില്ല എന്ന നിലപാട് സ്വേച്ചാധിപത്യപരമാണ്. ഇത്തരം നടപടിയെ ആ നിലയ്ക്കേ കാണാനാവൂ.

ജുഡീഷ്യറിയെ പോലും മറികടക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഒരു പ്രത്യേകവിഷയത്തിൽ സുപ്രിംകോടതി എടുത്ത തീർപ്പ് എല്ലാസർവകലാശാലകളിലും പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങൾ സ്വയം കയ്യാളാനുള്ള ശ്രമമല്ലാതെ മറ്റെന്താണ്?

ചാൻസലർ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിർദേശങ്ങൾ നൽകുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാൻസലർക്കില്ല. കേരളത്തിന്റ ഭരണപരമായ ഒരു കാര്യങ്ങളിലും ചാർസലർക്ക് ഇടപെടാനാവില്ല.

ആദ്യം അധ്യാപകരെ നിയമിച്ചതിനെതിരെയായിരുന്നു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ് എന്നീ ജനാധിപത്യ സമിതികൾക്കു നേരേയായി. ഏറ്റവും ഒടുവിൽ വൈസ് ചാൻസലർ മാർക്കെതിരെയായി. സർവകലാശാലകളുടെ സ്വയം ഭരണാധികാരം തകർക്കലാണിതിനു പിന്നിലെ ലക്ഷ്യം.

സർവകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാൻസലർ സ്ഥാനം. സുപ്രീം കോടതിയുടെ മുമ്പാകെ ഇല്ലാത്ത കേസുകളിൽ സുപ്രീം കോടതി എടുക്കാനിടയുളള നിലപാട് ഇന്നവിധത്തിലായേക്കുമെന്ന് ഊഹിക്കാൻ എന്തു പ്രത്യേക സിദ്ധിയാണു ചാൻസലർക്കുള്ളത്? എന്തിന്റെ പേരിലായാലും ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല. മോഹിക്കേണ്ടതില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.

About the author

themediatoc

Leave a Comment